Sports
മുംബൈ: അണ്ടര്‍ 20 ഏഷ്യന്‍ കപ്പ് ഫുട്ബോളിനുള്ള ഇന്ത്യയുടെ 23 അംഗ ടീമില്‍ മലയാളി താരം ഷില്‍ജി ഷാജിയും.
നേരത്തേ പ്രഖ്യാപിച്ച 24 അംഗ സംഘത്തിലും കോഴിക്കോട് കക്കയം സ്വദേശിയായ ഷില്‍ജി ഉള്‍പ്പെട്ടിരുന്നു. 19കാരിയായ ഷില്‍ജി 2023ല്‍ ഇന്ത്യയുടെ അണ്ടര്‍ 17 ടീമില്‍ അരങ്ങേറി.
2023 സാഫ് കപ്പ് അണ്ടര്‍ 17ല്‍ ഗോള്‍ഡന്‍ ബൂട്ട് ജേതാവായിരുന്നു ഈ ഫോര്‍വേഡ് താരം. നിലവില്‍ ഗോകുലം കേരള എഫ്സിയുടെ താരമാണ്.നീണ്ട 20 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ടൂര്‍ണമെന്റിനു യോഗ്യത നേടുന്നത്.
ഏപ്രില്‍ രണ്ടിന് ജപ്പാന് എതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ പോരാട്ടം ആരംഭിക്കുക. തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് ഓസ്ട്രേലിയയെയും എട്ടിന് ചൈനീസ് തായ് പേയിയെയും നേരിടും.
സെമിയില്‍ പ്രവേശിച്ചാല്‍ 2026 ഫിഫ അണ്ടര്‍ 20 വനിതാ ലോകകപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റ് സ്വന്തമാക്കാം.
Sports
മുംബൈ: ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കായി ജൂണില്‍ ഇന്ത്യന്‍ ടീം അയര്‍ലന്‍ഡില്‍ എത്തും. ജൂലൈ ഒന്ന് മുതല്‍ 19വരെ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി ഇന്ത്യഅയര്ലന്ഡില് കളിക്കും.
ഇന്ത്യക്ക് എതിരായ പരമ്പരയില്‍ അയര്‍ലന്‍ഡ് പുതിയ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ഇറങ്ങും. ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പോള്‍ സ്റ്റിര്‍ലിംഗ് ഇന്നലെ പടിയിറങ്ങി.
Sports
ഫെബ്രുവരി അവസാനവാരം ഖത്തറിലെ ലൂസൈലില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ പുരുഷ ബാസ്കറ്റ്ബോള്‍ ടീമിന് ഒരു ലക്ഷ്യം മാത്രം; ഫിബ ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ ഗ്രൂപ്പില്‍ ചുരുങ്ങിയത് മൂന്നാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്ത് അടുത്ത ഘട്ടത്തിലേക്കു മുന്നേറുക. ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിൽ ഇന്ത്യക്ക് ഇതുവരെ ഒരു ജയം നേടാൻ സാധിച്ചിട്ടില്ല.
ഇറാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തെത്തുടര്‍ന്ന് ഗള്‍ഫ് സ്തംഭിച്ചതോടെ ഇന്ത്യന്‍ ടീം ലൂസൈലില്‍ കുടുങ്ങി. പിന്നീട് ആശങ്കയുടെ ദിനങ്ങള്‍.
തിരുവനന്തപുരം സ്വദേശിയായ പ്രണവ് പ്രിന്‍സായിരുന്നു ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യം. കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് പ്രതിനിധി തൃശൂര്‍ സ്വദേശിയായ പി.ജെ. സണ്ണി ടീം കണ്ടിൻജന്റ് തലവനായും ടീമിനൊപ്പമുണ്ടായിരുന്നു.
ഫെബ്രുവരി 27ന് ഖത്തറിന് എതിരേ 73-99നു പൊരുതി കീഴടങ്ങിയ ഇന്ത്യന്‍ ടീം അടുത്ത മത്സരത്തിനായി തയാറെടുക്കുന്നതിനിടെയായിരുന്നു യുദ്ധം. അതോടെ മത്സരങ്ങള്‍ റദ്ദാക്കി. ഇന്ത്യന്‍ ടീം ലൂസൈലില്‍ അകപ്പെട്ടു.
ഒടുവിൽ ആശ്വാസം
“ആശങ്കയുടെ ദിനങ്ങളായിരുന്നു അത്. സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഭയചകിതരായില്ല. പക്ഷേ, എന്നു നാട്ടില്‍ തിരിച്ചെത്തുമെന്ന ആശങ്ക ഞങ്ങളെ അലട്ടി. അതിന്റേതായ സമ്മര്‍ദം ഉണ്ടായിരുന്നു. ഖത്തര്‍ ബാസ്കറ്റ്ബോള്‍ ഫെഡറേഷന് ഞങ്ങള്‍ക്കു താമസസൗകര്യം ഏര്‍പ്പെടുത്തി.’’ -പ്രണവ് പ്രിന്‍സ് ദീപികയോട് പറഞ്ഞു.
ഖത്തറില്‍നിന്ന് നേരിട്ട് വിമാനം ഇല്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ആദ്യം ലൂസൈലില്നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് ബസില്‍ യാത്ര ചെയ്തു. രാത്രി ഒമ്പതോടെയായിരുന്നു ആറു മണിക്കൂര്‍ നീണ്ട ബസ്യാത്ര ആരംഭിച്ചത്.
തിങ്കള്‍ പുലര്‍ച്ചെ മൂന്നോടെ ദമാമില്‍ എത്തി. വിമാനലഭ്യത പരിമിതമായതിനാല്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞായിരുന്നു പിന്നീടുള്ള യാത്ര. ഒരു സംഘം ദമാമില്‍നിന്ന് ലക്നോവിലേക്കു തിരിച്ചു. ഞങ്ങള്‍ ദമാമില്‍നിന്ന് ജിദ്ദയിലേക്ക്. അവിടെനിന്ന് ചൊവ്വ പുലര്‍ച്ചയോടെ മുംബൈയിലെത്തി’’- പ്രണവ് പ്രിന്‍സ് പറഞ്ഞു. ഇന്ത്യന്‍ ബാങ്ക് മാനേജരായി ചെന്നൈയിലാണ് പ്രണവ് പ്രിന്‍സ് ഉള്ളത്.
Sports
മുംബൈ: ട്വന്റി 20 ലോക കിരീടം നേടിയ ഇന്ത്യൻ ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. 131 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്.
2024 ടി20 ലോകകപ്പ് വിജയിച്ച രോഹിത് ശർമയുടെ സംഘത്തിന് ലഭിച്ചതിനേക്കാൾ കൂടുതലാണ് ഇത്. അന്ന് 125 കോടി രൂപയാണ് സമ്മാനത്തുകയായി നൽകിയിരുന്നത്.
അതേ സമയം ജേതാക്കൾക്ക് ഐസിസി നൽകുന്ന സമ്മാനത്തുകയേക്കാൾ അഞ്ചിരട്ടി വരുമിത്. മൂന്ന് മില്യണ്‍ ഡോളര്‍(ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ഇന്ത്യയ്ക്ക് ലഭിച്ചത്.
രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ടീമിന് 1.6 മില്യൺ ഡോളർ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂർണമെന്റിലെ മികച്ച സ്പോൺസർഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഇത്രയധികം ഉയരാൻ കാരണമായത്.
സെമിയിൽ പുറത്തായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 790,000 ഡോളര്‍(ഏകദേശം 7.24 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. സൂപ്പർ എട്ടിൽ എത്തിയ ടീമുകള്‍ക്ക് 380,000 ഡോളര്‍(ഏകദേശം 3.48 കോടി രൂപ) സമ്മാനത്തുകയായി നല്കി.
Sports
ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീമിനു യാത്ര ചെയ്യേണ്ടത് 5551 കിലോമീറ്റര്‍ ദൂരം.
മുംബൈയില്‍ അമേരിക്കയ്ക്ക് എതിരേയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. തുടര്‍ന്ന് നമീബിയയ്ക്ക് എതിരായ രണ്ടാം മത്സരത്തിനായി ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക്. അവിടെനിന്ന് പാക്കിസ്ഥാന് എതിരായ മൂന്നാം മത്സരത്തിനായി ശ്രീലങ്കയിലെ കൊളംബോയില്‍. ഗ്രൂപ്പിലെ അവസാന മത്സരത്തിനായി (നെതര്‍ലന്‍ഡ്സ്) ഇന്ത്യന്‍ ടീമിന് ഇനി അഹമ്മദാബാദിലേക്ക് പറക്കണം.
അതേസമയം, പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും കൊളംബോയിലാണ്. നെതര്‍ലന്‍ഡ്സിനും അമേരിക്കയ്ക്കും എതിരായ മത്സരങ്ങള്‍ സിംഹള സ്പോര്‍ട്സ് ക്ലബ് സ്റ്റേഡിയത്തിലായിരുന്നു. ഇന്ത്യക്ക് എതിരായ മത്സരത്തിനായി ആര്. പ്രേമദാസ സ്റ്റേഡിയത്തിലേക്ക് എത്തിയ പാക് ടീം നമീബിയയ്ക്ക് എതിരായ ഗ്രൂപ്പിലെ തങ്ങളുടെ അവസാന പോരാട്ടത്തിനായി തിരികെ സിംഹള സ്റ്റേഡിയത്തിലേക്കു മടങ്ങും. ഇരുവേദികളും തമ്മിലുള്ള അകലെ അഞ്ച് കിലോമീറ്ററില്‍ താഴെ മാത്രം...
ടീം ഇന്ത്യയുടെ യാത്ര
► മുംബൈ - ഡല്‍ഹി: 1167 കിലോമീറ്റര്‍
► ഡല്‍ഹി - കൊളംബോ: 2433 കിലോമീറ്റര്‍
► കൊളംബോ - അഹമ്മദാബാദ്: 1951 കിലോമീറ്റര്‍
അന്ന് ഇന്ത്യ, ഇന്ന് പാക്
ഈ ലോകകപ്പില്‍ പാക്കിസ്ഥാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കു വേദിയാകുന്നത് കൊളംബോയിലെ രണ്ടു സ്റ്റേഡിയങ്ങളാണ്, ആര്. പ്രേമദാസയും സിംഹള സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടും. ഈ രണ്ടു വേദികളും തമ്മിലുള്ള അകലം ഏകദേശം അഞ്ച് കിലോമീറ്ററില്‍ താഴെ മാത്രം. അതായത്, ഇന്ത്യന്‍ ടീമിനെ പോലെ കിലോമീറ്ററുകള്‍ നീണ്ട യാത്രയോ കടല്‍കടന്നുള്ള യാത്രയോ പാക് ടീമിനു ചെയ്യേണ്ടിവന്നില്ല.
പാക്കിസ്ഥാന് ആതിഥേയത്വം വഹിച്ച 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായിരുന്നു ഈ ആനുകൂല്യം. പാക്കിസ്ഥാനിലേക്കില്ലെന്നു പറഞ്ഞ ഇന്ത്യയുടെ മത്സരങ്ങള്‍ക്കു വേദിയായത് ദുബായ് ആയിരുന്നു.
Sports
മുംബൈ: ഐസിസി അണ്ടര്‍ 19 പുരുഷ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികള്‍. കോട്ടയത്തുവേരുള്ള ഹൈദരാബാദിനായി ആഭ്യന്തരം കളിക്കുന്ന ആരോണ്‍ ജോര്‍ജും കേരളത്തിനായി ആഭ്യന്തരം കളിക്കുന്ന മുഹമ്മദ് ഇനാനുമാണ് ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ മലയാളികള്‍.
ആയുഷ് മാത്രെ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ വിഹാന് മല്‍ഹോത്രയാണ്. ജനുവരി 15 മുതല്‍ ഫെബ്രുവരി ആറ് വരെ സിംബാബ്വെയിലും നമീബിയയിലുമായാണ് ലോകകപ്പ് അരങ്ങേറുന്നത്.
അഞ്ച് തവണ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എയില്‍ ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, അമേരിക്ക ടീമുകള്‍ക്കൊപ്പമാണ്. ജനുവരി 15ന് അമേരിക്കയ്ക്ക് എതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ലോകകപ്പിനു മുമ്പ് ഇന്ത്യ അണ്ടര്‍ 19 ടീം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ മൂന്നു മത്സര ഏകദിനം കളിക്കും. വൈഭവ് സൂര്യവംശിയാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ആയുഷ്, വിഹാന് എന്നിവര്‍ പരിക്കിനുശേഷമുള്ള വിശ്രമത്തിലായതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ കളിക്കുന്നില്ല.
Sports
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിത ട്വന്റി20 ക്രിക്കറ്റ് പരന്പരയ്ക്കായി ടീമുകൾ 24ന് തിരുവനന്തപുരത്തെത്തും. അഞ്ച് മത്സര പരന്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിശാഖപട്ടണത്ത് നടക്കും. അവസാന മൂന്ന് മത്സരങ്ങൾക്കായാണ് വനിത ടീം കേരളത്തിലെത്തുന്നത്.
ഈ മാസം 26, 28, 30 തീയതികളിൽ കാര്യവട്ടത്തെ സ്പോർട്സ് ഹബ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. വൈകിട്ട് ഏഴിനാണ് മത്സരങ്ങൾ ആരംഭിക്കുക.
ഏകദിന ലോകകപ്പ് ചാന്പ്യന്മാരായ ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങളെല്ലാം ട്വന്റി20യിലും കളിക്കും.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആദ്യമായാണ് കേരളത്തിൽ രാജ്യാന്തര മത്സരത്തിനറങ്ങുന്നത്. 25ന് ഇരു ടീമുകളും പരിശീലനത്തിനിറങ്ങും.
ടിക്കറ്റ് നിരക്കുകൾ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. വനിതകൾക്കും വിദ്യാർഥികൾക്കും ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും.
Sports
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം നേടിയ ഓസ്ട്രേലിയൻ താരം റയാൻ വില്ല്യംസിന് ഇനി നീലക്കുപ്പായത്തിൽ കളിക്കാം.
ഓസ്ട്രേലിയൻ ഫെഡറേഷൻ നൽകിയ വിടുതൽ സർട്ടിഫിക്കറ്റ് ഫിഫ അംഗീകരിച്ചു. അതോടെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനായി ഇനിയുള്ള മത്സരങ്ങളിൽ റയാന് ബൂട്ടണിയാം. മുപ്പത്തിരണ്ടുകാരനായ റയാൻ നേരത്തേ തന്നെ ഇന്ത്യൻ ക്യാംപിൽ എത്തിയിരുന്നു.
ബുധനാഴ്ചയാണ് ഫിഫ റയാന്റെ ടീം മാറ്റം ഒൗദ്യോഗികമായി അംഗീകരിച്ചത്. ഫിഫയുടെ അംഗീകാരം വൈകിയതിനാൽ എഎഫ്സി ഏഷ്യൻ കപ്പ് ക്വാളിഫയർ റൗണ്ടിൽ ബംഗ്ലദേശിനെതിരായ മത്സരം റയാന് നഷ്ടമായിരുന്നു. നിലവിൽ ഐഎസ്എൽ ക്ലബ് ബംഗളൂരു എഫ്സി താരമാണ്.
Sports
ഹൊബാർട്ട്: വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ കളിക്കാനിറങ്ങിയ ഇന്ത്യൻ ടീമിന് പിന്തുണയുമായി ഇന്ത്യയുടെ പുരുഷ ടീമംഗങ്ങൾ.
ഞായറാഴ്ച ഹൊബാർട്ടിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി-20ൽ വിജയമുറപ്പിച്ചതിന് പിന്നാലെയാണ് പുരുഷ ടീമംഗങ്ങൾ കളി കാണാനിരുന്നത്. ഇതിന്റെ ചിത്രം ബിസിസിഐ എക്സിൽ പങ്കുവെച്ചു. ‘വനിതാ ടീമിന് പിന്തുണ’ എന്ന ക്യാപ്ഷനും ചിത്രത്തിന് നൽകിയിട്ടുണ്ട്.
സച്ചിൻ തെണ്ടുൽക്കർ, രോഹിത് ശർമ, സുനിൽ ഗാവസ്ക്കർ, വി.വി.എസ്. ലക്ഷ്മണ് എന്നിവർ ഇന്ത്യയുടെ ഫൈനൽ മത്സരം കാണാൻ നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലെത്തിയിരുന്നു.
Sports
ബംഗളൂരു: ഓസ്ട്രേലിയായിൽ പര്യടനം നടത്തുന്ന ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തിരിച്ചുവിളിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച താരത്തെ മൂന്നാം മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് കുല്‍ദീപിനോട് ഇന്ത്യയിലേക്ക് മടങ്ങാൻ ആവിശ്യപ്പെട്ടത്.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ ടീമിൽ താരം കളിക്കും. വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം മത്സരത്തിലാകും കുല്‍ദീപ് ഇന്ത്യന്‍ എ ടീമിനായി കളിക്കുക. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കുൽദീപിന് റെഡ്ബോളിൽ കൂടുതൽ മത്സരപരിചയം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് ബിസിസിഐ അറിയിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. നവംബര്‍ 14ന് കോല്‍ക്കത്ത ഈഡന് ഗാര്‍ഡനിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് നവംബര്‍ 22 ഗുവാഹത്തിയില്‍ നടക്കും.